August 08, 2020
August 08, 2020
അൻവർ പാലേരി
വെള്ളിയാഴ്ച രാത്രി കരിപ്പൂർ വിമാനത്താളത്തിലുണ്ടായ ദുരന്തത്തിൽ മരിച്ച കോഴിക്കോട് മൊകേരി സ്വദേശി മനാൽ അഹമ്മദിന്റെ ഷെഹറസാദ് വീട്ടിൽ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ദുരന്തം പടികയറി എത്തുന്നത്. 2019 മാർച്ച് 27 ന് രാത്രിയാണ് മനാലിന്റെ പിതാവ് അഹമ്മദ് ഹാജി കുറ്റ്യാടിക്ക് സമീപം മൊകേരി ടൗണിൽ ബൈക്ക് അപകടത്തിൽ മരിച്ചത്. മൊകേരിയിലെ വീട്ടിലേക്ക് കയറുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.ഭാര്യയും മക്കളും നോക്കി നിൽക്കെയാണ് അപകടമുണ്ടായത്.മനാലിന്റെ വിവാഹത്തിന് അഞ്ചു മാസം മുമ്പുണ്ടായ അപകടത്തിന്റെ വേദനയിൽ നിന്ന് കരകയറുന്നതിന് മുമ്പാണ് മറ്റൊരു ദുരന്തം മകളുടെയും ജീവനെടുത്തത്.
2019 ആഗസ്റ്റ് പതിനേഴിനാണ് മനാൽ അഹമദ് വിവാഹിതയായത്. നാദാപുരത്തെ അഭിഭാഷകനായ പാലയുള്ളതിൽ ഇസ്മയിലിന്റെ മകൻ ആതിഫ് ആണ് ഭർത്താവ്. ദുബായിൽ ജോലി ചെയ്യുന്ന ആതിഫ് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഭാര്യയെ സന്ദർശക വിസയിൽ ദുബായിലേക്ക് കൊണ്ടുവന്നത്. വിസാ കാലാവധി കഴിഞ്ഞിട്ടും കോവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാതെ കുടുങ്ങുകയായിരുന്നു.ഒടുവിൽ എംബസിയിൽ പേർ രജിസ്റ്റർ ചെയ്ത് വന്ദേഭാരത് ഭാരത് വിമാനത്തിൽ നാട്ടിലേക്കുള്ള മടക്കം അന്ത്യ യാത്രയായി.അപകടത്തിൽ പെടുമ്പോൾ മനാൽ നാലു മാസം ഗർഭിണിയായിരുന്നു.വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വിമാന ദുരന്തം മനാൽ അഹമ്മദിന്റെ ജീവനെടുത്തത്.
സാറയാണ് മനാൽ അഹമ്മദിന്റെ മാതാവ്.സഹോദരങ്ങൾ : മർസീന അഹമ്മദ്,മുഷീറ അഹമ്മദ്,മുഹമ്മദ് ഹൈസം.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.