October 27, 2021
October 27, 2021
കൊച്ചി : ഹലാൽ ഭക്ഷണം ലഭ്യമല്ലെന്ന ബോർഡ് സ്വന്തം ഹോട്ടലിന് മുന്നിൽ വെച്ച് വാർത്തകളിൽ ഇടംപിടിച്ച വനിതാ സംരംഭകയാണ് തുഷാര അജിത്ത്. ഈ ബോർഡ് വെക്കുകയും, ഒപ്പം, പന്നിമാംസം ഹോട്ടലിൽ വിൽക്കുകയും ചെയ്തതിന്റെ പേരിൽ ഇവർ ആക്രമിക്കപ്പെട്ടു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ, ഈ വാർത്തയുടെ നിജസ്ഥിതി ഒടുവിൽ പുറത്തുവന്നിരിക്കുകയാണ്.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ അവസാനിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തുഷാരയും സംഘവും കാക്കനാടുള്ള വർഗീസ് എന്നയാളുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡെയിൻ റെസ്റ്റോ എന്ന കഫെയുടെ ഉടമകളായ ബിനോജിനെയും നകുലിനെയും ആക്രമിക്കുകയായിരുന്നു. അക്രമികളിൽ നിന്നും കാലിന് വെട്ടേറ്റ നകുൽ ആശുപത്രിയിലാണ്. ഇവരുടെ പരാതിയെ തുടർന്ന് തുഷാരയ്ക്കും സംഘത്തിനുമെതിരെ ഇൻഫോ പാർക്ക് പോലീസ് കേസെടുത്തിട്ടുമുണ്ട്. എന്നാൽ, ഈ വസ്തുത മറച്ചുവെച്ച്, സാഹചര്യം രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമമാണ് സംഘപരിവാരം നടത്തിയത്. ബിജെപി സഹയാത്രികരായ ലസിത പാലക്കൽ, ശങ്കു.ടി.ദാസ് തുടങ്ങി നിരവധി പേരാണ് വിഷയത്തിൽ തുഷാരയെ അനുകൂലിച്ച് രംഗത്തെത്തിയത്. റെസ്റ്റോ കഫേയിലെ ബോർഡ് എടുത്തുമാറ്റി തുഷാര പ്രകോപനം സൃഷ്ടിച്ചതാണ് സംഘട്ടനത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടും, മതവിദ്വേഷവും വെറിയും പടർത്താനുള്ള അവസരമായാണ് ഇതിനെ സംഘപരിവാരം കണ്ടത്. സമൂഹമാധ്യമങ്ങളിലൂടെ വാർത്തയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് മലയാളികൾ.