April 18, 2023
April 18, 2023
ന്യൂസ്‌റൂം ബ്യൂറോ
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ 10 ദിവസത്തിനുശേഷം കര്‍ണാടകയില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നും ഷാഫിയെ കണ്ടെത്തുകയായിരുന്നു.
പരപ്പന്‍പൊയിലിലെ വീട്ടില്‍ നിന്ന് ഏപ്രില്‍ ഏഴിനാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. സ്വര്‍ണ്ണ-ഹവാല തട്ടിപ്പ് സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചെതെന്നാണ് പൊലീസ് പറയുന്നത്. എയര്‍പോര്‍ട്ട് കാര്‍ഗോ ജീവനക്കാരനായ കുന്നമംഗലം സ്വദേശിയില്‍ നിന്നാണ് മൂന്ന് വര്‍ഷം മുന്‍പ് സ്വര്‍ണം തട്ടിയെടുത്തത്. ഇതിന്റെ പങ്ക് ഷാഫിയും സഹോദരന്‍ നൗഫലും സ്വര്‍ണക്കടത്തുകാര്‍ക്ക് നല്‍കിയില്ല. ഇതിന്റെ പേരില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ സംഘം ഷാഫിയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയതായി സ്ഥിരീകരിച്ചു. ഷാഫി ദുബായിലെത്തിയ ശേഷം കൊടുവള്ളി സ്വദേശി സാലിയുമായി ഹവാല ഇടപാട് നടത്തിയെന്നും കണ്ടെത്തി.
സാലിയ്ക്ക് ഷാഫി നല്‍കാനുള്ളത് ഒന്നരക്കോടിയോളം രൂപയാണ്. ദുബായിലെ സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഒരു മാസം മുന്‍പ് സാലിയുടെ നേതൃത്വത്തില്‍ ഷാഫിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ ഉള്‍പ്പെട്ട രണ്ട് പേരെയും മറ്റൊരാളെയും തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്തികാരോ ഹലാവ ഇടപാടുകാരോ എന്നത് വ്യക്തമല്ല.
ഏപ്രില്‍ ഏഴിന് രാത്രിയിലാണ് വീട്ടിന്റെ ഉമ്മറത്ത ഇരിക്കുകയായിരുന്ന ഷാഫിയെ കാറിലത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ഷാഫിയെ കാറില്‍ കയറ്റുന്നത് കണ്ട് ഓടിയെത്തിയ ഭാര്യ സനിയയും സഹോദരന്റെ ഭാര്യയും ചേര്‍ന്ന് ഷാഫിയെ കാറില്‍ നിന്ന് പിടിച്ച് ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ അക്രമികള്‍ സനിയയേയും കാറിലേക്ക് പിടിച്ച് കയറ്റുകയായിരുന്നു. കാറിന്റെ ഡോര്‍ അടയ്ക്കാന്‍ കഴിയാതെ വന്നതോടെ സനിയയെ കുറച്ചകലെ ഇറക്കി വിടുകയായിരുന്നു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI