ഷാര്‍ജ: ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി വ്യാജ നമ്പർ പ്ലേറ്റ് സ്ഥാപിച്ചതിന് ഡ്രൈവറെ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസ്. എമിറേറ്റിലെ നൂതന ട്രാഫിക് നിരീക്ഷണ സംവിധാനം വഴിയാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇയാള്‍ 137 ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തിയതായി വിവരം ലഭിച്ചു. ഇയാളില്‍ നിന്നും 104,000 ദിര്‍ഹം പിഴ ഈടാക്കിയതായും അധികൃതര്‍ അറിയിച്ചു. 308 ബ്ലാക്ക് പോയിന്റുകള്‍ ലഭിച്ചിട്ടുണ്ട്. വാഹനം 764 ദിവസത്തില്‍ കൂടുതലായി കണ്ടുകെട്ടി.
ഫീല്‍ഡ് പട്രോളിംഗും കണ്‍ട്രോള്‍ ആന്‍ഡ് മോണിറ്ററിംഗ് സെന്ററും സംയുക്തമായി നടത്തിയ ശ്രമത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഒമര്‍ മുഹമ്മദ് ബു ഗാനേം പറഞ്ഞു.സ്മാര്‍ട്ട് ട്രാഫിക് മോണിറ്ററിംങ് നിരീക്ഷണത്തില്‍ നിന്നും രക്ഷപ്പെടാനായി മനഃപൂര്‍വ്വം സ്ഥാപിച്ചതാണ് വ്യാജ നമ്പര്‍ പ്ലേറ്റ് എന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
വ്യാജ പ്ലേറ്റുകള്‍ സ്ഥാപിക്കുകയോ നമ്പറുകള്‍ മറയ്ക്കുകയോ ചെയ്യുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും ചെറിയ ഗതാഗത നിയമലംഘനമല്ലെന്നും കേണല്‍ ബു ഗാനേം പറഞ്ഞു. ഷാര്‍ജ പോലീസ് അതിന്റെ നൂതന നിരീക്ഷണ സംവിധാനങ്ങളിലൂടെ ഇത്തരം നിയമ ലംഘനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം നിരുത്തരവാദപരമായ നടപടികള്‍ അതോറിറ്റി അനുവദിക്കില്ലെന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനുമായി നിയമം ലംഘിക്കാന്‍ ധൈര്യപ്പെടുന്ന ഏതൊരാള്‍ക്കും എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവില്‍ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F