ദോഹ :ഇറാനിലെ ആണവ കേന്ദ്രങ്ങളെ ആക്രമണ ലക്ഷ്യമാക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ വിദേശകാര്യ മന്ത്രാലയം.അഭൂതപൂർവമായ ഒരു സംഭവമാണ് ഇതെന്നും ആഗോള ഊർജ്ജ വിപണികളിലും പ്രാദേശിക സുരക്ഷയിലും മൊത്തത്തിൽ ഇത് വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി ഇന്ന് ദോഹയിൽ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
സംഘർഷം ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം സംഘർഷവും പ്രതിസന്ധിയും രൂക്ഷമാകുന്നത് മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഓർമിപ്പിച്ചു.
ഏഴ് വർഷത്തിന് ശേഷം ആദ്യമായി അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയായിരുന്നു.വാഷിംഗ്ടണും തെഹ്‌റാനും തമ്മിൽ ഒരു കരാറിലെത്തുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ മേഖലയിലെ പല രാജ്യങ്ങളും ഉൾപെട്ടിരുന്നു.പ്രവചിക്കാൻ കഴിയാത്ത ഒരു വലിയ യുദ്ധത്തിൽ നിന്ന് മേഖലയെ സംരക്ഷിക്കാൻ അമേരിക്ക,അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) മറ്റ് അന്താരാഷ്ട്ര ഏജൻസികൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളുമായി ചേർന്ന് ആശയവിനിമയം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാന ശ്രമങ്ങൾ പരാജയപ്പെടുത്താനും സ്ഥിതി കൂടുതൽ വഷളാക്കാനും ഒരു കക്ഷി ശ്രമിക്കുകയും മറ്റെല്ലാ കക്ഷികളും സംഘർഷം ലഘൂകരിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ നിലവിലെ സാഹചര്യം സംഘർഷ പരമ്പരയുടെ ഒരു പുതിയ ഘട്ടമായാണ് കണക്കാക്കുന്നതെന്നും ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.'വെല്ലുവിളി നിറഞ്ഞ ഭീഷണമായ ഈ സാഹചര്യത്തിലും മേഖലയിലെ സമുദ്ര ഗതാഗതം സാധാരണഗതിയിൽ തുടരുന്നുണ്ട്,എന്നാൽ സംഘർഷം ഉടൻ അവസാനിച്ചില്ലെങ്കിൽ സമുദ്രഗതാഗതത്തിനും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്'-അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക സാമ്പത്തിക ഘടന സാധാരണ ഗതിയിൽ മുന്നോട്ടു പോകുന്നുണ്ട്.അതിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്.സംഘർഷം ലഘൂകരിക്കുന്നതിനും അതിന്റെ പ്രത്യാഘാതങ്ങൾ മേഖലയെ ബാധിക്കാതിരിക്കാനും ഖത്തറിന്റെ ആശയവിനിമയ ചാനലുകൾ സജീവമായി പ്രവർത്തിച്ചുവരികയാണ്.മേഖലയിലെ സമാധാനവും സ്ഥിരതയും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് അനുകൂലമായ നിരവധി ആശയവിനിമയങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്.നേരത്തെറിപ്പോർട്ട് ചെയ്തതുപോലെ,അമേരിക്ക ഇതുവരെ ഈ സംഘർഷത്തിന്റെ ഭാഗമായിട്ടില്ല. ഇറാനും അമേരിക്കക്കുമിടയിലെ മധ്യസ്ഥതയിൽ ഖത്തറിന് വലിയ പങ്കാളിത്തമുണ്ടെന്നും അത് നല്ല നിലയിൽ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രതിസന്ധി നയതന്ത്ര തലത്തിൽ പരിഹരിക്കാൻ അമേരിക്ക ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നാണ് വിശ്വാസമെന്നും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകാതിരിക്കാൻ തുടർന്നും പ്രവർത്തിക്കുമെന്നും ഡോ.മാജിദ് അൽ അൻസാരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
'എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും കയറ്റുമതി സാധാരണഗതിയിൽ തുടരുന്നുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി.ഗസയിലെ സംഘർഷം ലഘൂകരിക്കാനുള്ള പ്രാദേശിക ശ്രമങ്ങളെ ഇറാൻ- ഇസ്രായേൽ സംഘർഷം വൈകിപ്പിക്കുന്നു.സംഘർഷം അവസാനിപ്പിക്കാനും എല്ലാ കക്ഷികളും അനുരഞ്ജന ചർച്ചകളിലേക്ക് മടങ്ങിവരാനും ഖത്തർ ആവശ്യപ്പെടുന്നു.'- അദ്ദേഹം പറഞ്ഞു
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F