ദോഹ: വിനോദ സഞ്ചാര മേഖലയിൽ ആഗോള തലത്തിൽ വൻ മുന്നേറ്റവുമായി ഖത്തർ. ഗൾഫിൽ ഉടനീളമുള്ള ഹോട്ടൽ ബുക്കിങ് സൂചികയിലും ഖത്തർ ഒന്നാമതെത്തി. അഞ്ച് ദശലക്ഷം വിനോദ സഞ്ചരികളാണ് 2024ൽ മാത്രം ഖത്തറിലെത്തിയത്.
ഗുണനിലവാരം, ദീർഘമായ താമസ സൗകര്യം, സാമ്പത്തിക ആഘാതം എന്നിവ മുൻ നിർത്തി നിരവധി ബീച്ച് ഫ്രണ്ട് വികസന പദ്ധതികൾ വികസിപ്പിക്കുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി അൽ ഖർജി പറഞ്ഞു. തീം പാർക്ക് ഉൾക്കൊള്ളുന്ന 20 ബില്യൺ റിയാലിന്റെ സിമൈസ്മ പദ്ധതി ഉൾപ്പെടെ പ്രധാന ബീച്ച് ഫ്രണ്ട് വികസന പദ്ധതികൾക്കാണ് രാജ്യം തുടക്കമിട്ടത്. ഖത്തറിൽ നിലവിൽ 40,000 ഹോട്ടൽ മുറികളുണ്ടെന്നും 7,000 എണ്ണം കൂടി പണിയാനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'2024ൽ അഞ്ച് ദശലക്ഷം വിനോദ സഞ്ചരികളാണ് ഖത്തറിൽ എത്തിയത്. 2023 നെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനവാണിത്. 10 മില്യൺ ആണ് ഇക്കാലയളവിലെ റിപ്പോർട്ട് ചെയ്ത ഹോട്ടൽ ബുക്കിങ്. ഇത് ദുബായ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 22 ശതമാനം അധികമാണ്. അബുദാബിയിൽ ഹോട്ടൽ ബുക്കിങ് 10 ശതമാനവും കുവൈറ്റിൽ 8 ശതമാനവുമാണ്. ദീർഘ കാല സഞ്ചരികൾ ഖത്തറിൽ താമസിക്കുന്ന തരത്തിലുള്ള പദ്ധതികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സാദ് ബിൻ അലി അൽ ഖർജി വ്യക്തമാക്കി.
2024-ൽ ദേശീയ ജിഡിപിയിലേക്ക് ടൂറിസം മേഖല 55 ബില്യൺ റിയാൽ സംഭാവന ചെയ്തുവെന്നും ഇത് മൊത്തം സാമ്പത്തിക ഉൽപ്പാദനത്തിന്റെ 8 ശതമാനവും 2023-നെ അപേക്ഷിച്ച് 14 ശതമാനം വർധനവും ഉണ്ടാക്കി എന്നും ടൂറിസം ചെയർമാൻ അറിയിച്ചു. 2030-ൽ 12 ശതമാനം ജിഡിപി എന്ന ലക്ഷ്യത്തിലേക്ക് ഖത്തർ ടൂറിസം മേഖല ചുവടുവെക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രധാന ആഗോള പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ലോകോത്തര നിലവാരമുള്ള തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനുള്ള ശ്രമവും ഖത്തർ ഊർജിതമാക്കുകയാണ്. 2025 അവസാനത്തോടെ ഫിഫ അണ്ടർ -17 വേൾഡ് കപ്പ്, അറബ് കപ്പ്, ഫോർമുല 1 തുടങ്ങിയവയ്ക്ക് ഖത്തർ ആതിഥേയത്വം വഹിക്കുന്നുണ്ട്. ഇത് രാജ്യത്തെ സ്റ്റേഡിയങ്ങൾ, ഗതാഗത ശൃംഖലകൾ, ഖത്തർ എയർവേസിന്റെ വളർച്ച എന്നിവക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2027 ൽ ബാസ്കറ്റ്ബോൾ ലോകകപ്പിനും 2030 ൽ വീണ്ടും ഏഷ്യൻ ഗെയിംസിനും ഖത്തർ ആതിഥേയത്വം വഹിച്ചേക്കും.
അതേസമയം ആരോഗ്യ മേഖലയുമായി ചേർന്ന് ലോകോത്തര ആരോഗ്യ സേവനങ്ങൾക്കായി സന്ദർശകരെ ആകർഷിക്കുന്നതിനായുള്ള പദ്ധതികളും വികസിപ്പിക്കുകയാണെന്നും സാദ് ബിൻ അലി അൽ ഖർജി പറഞ്ഞു. ടൂറിസം സാധാരണക്കാരിലേക്ക് എത്തിക്കാൻ എ ഐ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ലക്ഷ്യം.
വിനോദസഞ്ചാര മേഖലയിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഖത്തർ എക്സലൻസ് അക്കാദമി ഹോസ്പിറ്റാലിറ്റി ജീവനക്കാർ, ഗൈഡുകൾ, ഡ്രൈവർമാർ എന്നിവർക്കായുള്ള പരിശീലന പദ്ധതികളും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOp*fd mZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F