ദോഹ: ദോഹയില്‍ പുതിയ ഖത്തര്‍-ഒമാന്‍ സംയുക്ത തൊഴില്‍ ഓഫീസ് തുറന്നു. ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ നജ്‌വ ബിന്‍ത് അബ്ദുല്‍ റഹ്‌മാന്‍ അല്‍-താനിയും ഒമാൻ തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ കാര്യ അണ്ടര്‍സെക്രട്ടറി ഖാലിദ് ബിന്‍ സലിം അല്‍ ഗമാരിയും ചേര്‍ന്നാണ് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനും തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനും വൈദഗ്ധ്യത്തിന്റെയും തൊഴില്‍ നടപടികളുടേയും കൈമാറ്റം കാര്യക്ഷമമാക്കാനും ഉദ്ദേശിച്ചുള്ളതാണ് പുതിയ കാര്യാലയം.സമീപകാലങ്ങളില്‍ തൊഴില്‍ മേഖലയിൽ ശക്തമായ വളർച്ച കൈവരിക്കുന്ന ഖത്തര്‍-ഒമാൻ ബന്ധത്തിന്റെ വിപുലീകരണമാണ് പുതിയ ഓഫീസ് എന്ന് ഷെയ്ഖ നജ്‌വ അഭിപ്രായപ്പെട്ടു.
തൊഴിലുടമകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയനിര്‍മ്മാണം നടത്തുന്നതിലും ഇരുമന്ത്രാലയങ്ങളും ഇതിനകം സാങ്കേതിക പരിജ്ഞാനം പങ്കുവെക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഭാവിയില്‍ രണ്ട് മന്ത്രാലയങ്ങളും റിക്രൂട്ട്മെന്റ്, പരിശീലന സംരംഭങ്ങള്‍ എന്നിവ ആരംഭിക്കുമെന്നും ഖത്തറിലെ വിപണിക്ക് അനുസൃതമായി ഒമാനികളുടെ തൊഴിൽ നൈപുണ്യം വർധിപ്പിച്ച് ഒമാനി യുവാക്കള്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ നല്‍കുമെന്നും ഖാലിദ് ബിന്‍ സലിം അല്‍ ഗമാരി പറഞ്ഞു. സുസ്ഥിര സാമ്പത്തിക, സാമൂഹിക സംയോജനത്തിനായുള്ള ജിസിസി ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി പൗരന്മാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ജോലികള്‍ ഉറപ്പാക്കാനുള്ള ഒമാന്റെ ദൃഢനിശ്ചയം അ്‌ദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ വിശാലമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന തന്ത്രപരമായ നീക്കമാണിതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രൊഫഷണല്‍, വികസന ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഖത്തറിലെ ഒമാന്‍ അംബാസഡര്‍ അമ്മാര്‍ ബിന്‍ അബ്ദുല്ല അല്‍-ബുസൈദി പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F