പാരീസ് 2024 തന്റെ അവസാന ഒളിമ്പിക്‌സായിരിക്കാമെന്ന് ഖത്തറിന്റെ സൂപ്പർ താരം മുഅതാസ് ബർഷിം
July 09, 2024
July 09, 2024
ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്
ദോഹ: പാരീസ് 2024 ഒളിമ്പിക്സ് തന്റെ അവസാന മത്സരമായിരിക്കുമെന്ന് ഖത്തറിന്റെ ഹൈജമ്പ് സൂപ്പർതാരം മുതാസ് ബർഷിം. ഒരു അന്താരാഷ്ട്ര മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"2024 പാരീസ് ഒളിമ്പിക്സ് എന്റെ അവസാന ഒളിമ്പിക്സായിരിക്കുമെന്ന്
ഞാൻ കരുതുന്നു. രണ്ടോ മൂന്നോ വർഷങ്ങളായി ഇത് എന്റെ അവസാന മത്സര സീസൺ ആണെന്ന് ഞാൻ പറയാറുണ്ട്. പക്ഷേ ഞാൻ ഇപ്പോഴും ഇവിടെയുണ്ട്. എന്നാൽ, പാരീസ് എന്റെ അവസാന മത്സരമായിരിക്കും, ഖത്തർ അത്‌ലറ്റിക് ഫെഡറേഷൻ ഇന്നലെ (തിങ്കൾ) റീപോസ്റ്റ് ചെയ്ത വീഡിയോയിൽ ബർഷിം പറഞ്ഞു.
2012 ലെ ലണ്ടൻ ഗെയിംസിലാണ് ബർഷിം ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിച്ചത്. അവിടെ മൂന്നാം സ്ഥാനത്തെത്താനും തുടക്കത്തിൽ വെങ്കല മെഡൽ നേടാനും ബർഷിമിന് കഴിഞ്ഞു. എന്നാൽ രണ്ടാം സ്ഥാനക്കാരനായ റഷ്യൻ അത്‌ലറ്റ് ഇവാൻ ഉഖോവ് മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് പുറത്തായതോടെയാണ് ബർഷിമിന്റെ വെങ്കലം വെള്ളിയായി ഉയർത്തിയത്. 2016-ലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സിൽ, 2.36 മീറ്റർ ഉയരത്തിൽ ചാടിയതിന് വെള്ളി മെഡൽ നേടി. ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച ഹൈജമ്പർമാരിൽ ഒരാളെന്ന പദവി ബർഷിമിനെ തേടിയെത്തി. ബർഷിമിന് ലഭിച്ച വെള്ളി മെഡൽ ഖത്തറിന്റെ അക്കാലത്തെ ഏറ്റവും ഉയർന്ന ഒളിമ്പിക് നേട്ടമായിരുന്നു.കൂടാതെ, ടോക്കിയോ 2020 ഒളിമ്പിക്സിൽ ബർഷിം ഒരു സ്വർണ്ണ മെഡലും നേടി. അത് ബർഷിമിന്റെ ഒളിമ്പിക് കരിയറിലെ ഹൈലൈറ്റായി മാറി. ഫൈനലിൽ, ബർഷിം ഇറ്റലിയുടെ ജിയാൻമാർക്കോ തംബെരിയുമായി സ്വർണ്ണ മെഡൽ പങ്കിട്ടു. രണ്ട് അത്‌ലറ്റുകളും 2.37 മീറ്റർ ക്ലിയർ ചെയ്യുകയായിരുന്നു.
“എന്നെ സംബന്ധിച്ചിടത്തോളം, ആ മെഡൽ പങ്കിടുമ്പോൾ, അതിന് ആഴത്തിലുള്ള അർത്ഥമുണ്ട്, നിങ്ങൾക്കറിയാം. ഞാൻ അതിൽ വളരെ അഭിമാനിക്കുന്നു, ഞാൻ പറഞ്ഞതുപോലെ, ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും മഹത്തായ നിമിഷങ്ങളിൽ ഒന്നാണിതെന്ന് ഞാൻ കരുതുന്നു,” ബർഷിം പറഞ്ഞു.
“ഇപ്പോൾ പാരീസ് ഒളിമ്പിക്‌സിനായി തയ്യാറെടുക്കുകയാണ് ഞാൻ. വലിയ സ്റ്റേഡിയം, വലിയ ജനക്കൂട്ടം. വലിയ ആർപ്പുവിളികളും ഉണ്ടാകും. ഇത് വ്യത്യസ്തമായ സാഹചര്യമാകുമെന്ന് ഞാൻ കരുതുന്നുണ്ട്,” ബർഷിം പറഞ്ഞു.
2.43 മീറ്റർ ഇൻഡോറിലും, 2.41 മീറ്റർ ഔട്ട്ഡോറിലും ഏഷ്യൻ റെക്കോർഡുകൾ കൈവശമുള്ള ഖത്തർ അത്‌ലറ്റാണ് ബർഷിം. ഹൈജമ്പിൽ ശാശ്വതമായ പാരമ്പര്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും, തന്റെ ശേഖരത്തിലേക്ക് ഒരു ഒളിമ്പിക് മെഡൽ കൂടി ചേർക്കണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
“എനിക്ക് ഒരു പാരമ്പര്യം സൃഷ്ടിക്കണം. ഞാൻ വിരമിക്കുമ്പോൾ, എനിക്ക് അഭിമാനത്തോടെ തിരിഞ്ഞുനോക്കാൻ കഴിയണം.സാധ്യമായതിൽ ഏറ്റവും കൂടുതൽ ഞാൻ ചെയ്തു. പാരീസിലെ ഒരു മെഡൽ കൂടി ചേർത്താൽ, തീർച്ചയായും ലീഡ് ഉയർത്തുകയും അടുത്ത മത്സരാർത്ഥിക്ക് എന്റെ ലീഡ് മറികടക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യും. ഹൈജമ്പ് എന്ന് പറയുമ്പോഴെല്ലാം എന്റെ പേര് പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” ബർഷിം കൂട്ടിച്ചേർത്തു.
അതേസമയം, രണ്ട് ദിവസം മുമ്പാണ് പാരീസ് ഒളിമ്പിക്‌സിനുള്ള ഖത്തർ അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ചത്. 33-ാമത് എഡിഷനിലെ പാരീസ് ഒളിമ്പിക്‌സിൽ 14 പുരുഷ-വനിതാ അത്‌ലറ്റുകൾ പങ്കെടുക്കുമെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) അറിയിച്ചു. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന ഒളിമ്പിക്സിലെ അത്‌ലറ്റിക്‌സ് മത്സരങ്ങൾ ആരംഭിക്കുന്നത് ആഗസ്റ്റ് ഒന്നിനാണ്. ഓഗസ്റ്റ് 10 ന് നടക്കുന്ന ഹൈജമ്പ് ഫൈനലിന് മുന്നോടിയായി ഓഗസ്റ്റ് 7 ന് ഹൈജമ്പ് യോഗ്യതാ റൗണ്ടിൽ ബർഷിം മത്സരിക്കും.
പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഖത്തറിന്റെ പതാക ഉയർത്തി പിടിക്കാൻ മുതാസ് ബർഷാമിനെയും ഷഹാദ് മുഹമ്മദിനെയുമാണ് തിരഞ്ഞെടുത്തത്. ഖത്തർ അത്‌ലറ്റുകൾ ജൂലൈ 19 ന് പാരീസിലെത്തി തുടങ്ങും.