October 07, 2024
October 07, 2024
ഗസ: ഗസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 കാരനായ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകൻ ഹസ്സൻ ഹമദ് കൊല്ലപ്പെട്ടു. ഗസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രയേല്‍ ഇന്നലെ (ഞായർ) നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. ഇതോടെ 175 മാധ്യമപ്രവര്‍ത്തകരാണ് ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍- ഗസ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗസയിലെ റിപ്പോർട്ടിങ് നിർത്തണമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥൻ ഹസ്സന് വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയും നിരവധി കോളുകളിലൂടെയും മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ വീടിന് നേരെ ആക്രമണം നടത്തിയത്. ഗസയിലെ ഗവൺമെൻ്റ് മീഡിയ ഓഫീസും സഹപ്രവർത്തകരും ഹമദിൻ്റെ മരണം സ്ഥിരീകരിച്ചു. ഗസയിൽ ഒരു വർഷത്തിലേറെയായി ഫ്രീലാൻസ് ടിവി റിപ്പോർട്ടറായി പ്രവർത്തിക്കുകയായിരുന്നു ഹസ്സൻ.
“20 വയസ്സ് കഴിഞ്ഞിട്ടില്ലാത്ത ഹസ്സൻ ഹമദ് എന്ന പത്രപ്രവർത്തകൻ തൻ്റേതായ രീതിയിൽ പ്രവർത്തിച്ചു. അവന്റെ കുടുംബത്തെ ലക്ഷ്യമിടാതിരിക്കാൻ അവരിൽ നിന്ന് അകന്നു നിന്നു. ഇൻ്റർനെറ്റ് സിഗ്നൽ കണ്ടെത്താൻ പാടുപെടുമ്പോൾ അയാൾ എതിർത്തു, ഗസയിലെ വീഡിയോകൾ നിങ്ങളിലേക്കെത്തിക്കുന്നതിന് ഇൻ്റർനെറ്റ് സിഗ്നൽ കണ്ടെത്താൻ വീടിന്റെ മേൽക്കൂരയിൽ ഒന്നോ രണ്ടോ മണിക്കൂർ അവൻ ഇരിക്കും,”ഹമദിൻ്റെ എക്സ് അക്കൗണ്ടിൽ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകൻ പോസ്റ്റ് ചെയ്തു.
“രാവിലെ 6 മണിക്ക് (03:00 GMT), അവസാന വീഡിയോ അയക്കാൻ അദ്ദേഹം എന്നെ വിളിച്ചു. ആ സമയം 'അവിടെയുണ്ട്, അവർ അവിടെയുണ്ട്, ഇത് കഴിഞ്ഞു,' എന്ന് അവൻ പറഞ്ഞ് കോൾ കട്ട് ചെയ്തു," സഹപ്രവർത്തകൻ കൂട്ടിച്ചേർത്തു.
ആക്രമണത്തിന് ശേഷം ഹമദിൻ്റെ മൃതദേഹം കഷണങ്ങളാക്കി ബാഗുകളിലും പെട്ടികളിലും വയ്ക്കേണ്ടി വന്നുവെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു. “ഇതാണ് അവൻ്റെ ശരീരത്തിൽ അവശേഷിക്കുന്നത്,” അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരിലൊരാൾ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
“‘ശ്രദ്ധിക്കുക, നിങ്ങൾ ഇസ്രായേലിനെ കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നത് തുടരുകയാണെങ്കിൽ, ഞങ്ങൾ അടുത്തതായി നിങ്ങൾക്കായി വരും, ഇത് നിങ്ങളുടെ അവസാന മുന്നറിയിപ്പാണ്” ഹമദിന് ലഭിച്ച സന്ദേശം പങ്കിട്ടുകൊണ്ട് മഹ ഹുസൈനി എക്‌സിൽ പോസ്റ്റ് ചെയ്തു.
Listen, If you continue spreading lies about Israel, we'll come for you next and turn your family into [...] This is your last warning".. Journalist Hassan Hamad received this message on WhatsApp, along with several calls from an Israeli officer ordering him to stop filming in… pic.twitter.com/q6SAzMj5xc
— Maha Hussaini (@MahaGaza) October 6, 2024