June 07, 2024
June 07, 2024
ന്യൂ ദൽഹി : കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നതിന് പിന്നാലെ, കേരളത്തിൽ നിന്നും കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പായി. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കുന്നതിന് പുറമെ,പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ രാജ്യസഭാ അംഗത്വം നൽകിയേക്കും. എംപി ആയാലും അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് സൂചന.
ഇതോടൊപ്പം തന്നെ വി മുരളീധരൻ ദേശീയ നേതൃത്വത്തിലേക്ക് പോകും. ശോഭ സുരേന്ദ്രനും സംഘടനയിൽ പ്രധാനപദവി നൽകും. ആലപ്പുഴയിലെ ശോഭയുടെ പ്രകടനത്തെ അവഗണിക്കാൻ സാധിക്കല്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. അതേസമയം ഡൽഹിയിൽ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നിർണായക യോഗങ്ങൾ നടക്കുകയാണ്.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനത്തിന് പിന്നിൽ പ്രവർത്തിച്ചത് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണെന്ന് പാർട്ടി നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിജെപി കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് സുരേന്ദ്രനെ പ്രശംസിച്ചുകൊണ്ട് കുറിപ്പിട്ടത്.
തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ സുരേഷ് ഗോപി നേടിയ തകർപ്പൻ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നിൽ കെ.സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ടെന്ന് കുറിപ്പിൽ പറയുന്നു. 'പാർട്ടിയിലെ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടിൽവരെ നീളുന്ന പ്രചാരണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ അദ്ദേഹത്തിന് സാധിച്ചു. കേരളത്തിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളിൽ തന്റെ പാർട്ടി കാര്യകർത്താക്കൾ തളരാതിരിക്കുവാൻ അവരെ മുന്നിൽ നിന്നു നയിച്ച്, ഏവർക്കും പ്രചോദനവും വിജയപ്രതീക്ഷയും നൽകിയത് കെ. സുരേന്ദ്രനാണ്. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് മുതൽക്കൂട്ടാകും', ഫെയ്‌സ് ബുക്ക് കുറിപ്പിൽ പറയുന്നു.
ആർക്കൊക്കെ മന്ത്രിസ്ഥാനങ്ങൾ നൽകണമെന്നതിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. തെലുങ്കുദേശം പാർട്ടിക്ക് 3 കാബിനറ്റ് പദവിയുൾപ്പെടെ 5 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ സ്ഥാനവും നൽകാമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. ജെഡിയുവിന് 2 കാബിനറ്റ് പദവിയും സഹമന്ത്രിസ്ഥാനവും ബിഹാറിന് പ്രത്യേക പദവിയും നൽകിയേക്കും. എൻഡിഎ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, സംസ്ഥാന പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. ഉത്തർപ്രദേശിൽ കനത്ത തോൽവി നേരിട്ട സാഹചര്യത്തിൽ യോഗി ആദിത്യനാഥിനെയും നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.