January 07, 2024
January 07, 2024
കൊച്ചി: മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാടിനെതിരെയും മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരെയും ആരോപണവുമായി മുൻ ജീവനക്കാരൻ സി.പി ശിഹാബ്. മുതുകാടിന്റെ സ്ഥാപനത്തിൽ 2017 മുതൽ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ ശിഹാബ് വാർത്തസമ്മേളനത്തിലാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.
'അക്കാദമിയിൽ അതിഥികൾക്ക് മുന്നിൽ ഷോ ചെയ്യുമ്പോൾ സ്റ്റേജിന്റെ മധ്യത്തിലേക്ക് വീൽചെയറിൽ വരാൻ അനുവദിക്കാറില്ല. വേദിയിലൂടെ നിരങ്ങി വന്ന് വീൽചെയറിൽ കയറണം. എന്നാലേ സഹതാപം കിട്ടൂവെന്നായിരുന്നു മുതുകാടിന്റെ നിലപാട്. അന്ന് ഷോ ചെയ്തിരുന്നത് ഓട്ടിസം മുതൽ മാനസിക വെല്ലുവിളി നേരിടുന്നവരടക്കമുള്ള അഞ്ച് കുട്ടികളായിരുന്നു. ഇവർക്ക് യഥാസമയം ഭക്ഷണം നൽകാറില്ല. അതിഥികളെ തൃപ്തിപെടുത്തലായിരുന്നു പ്രധാന ജോലി. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കാൻ പരിശീലനം ലഭിച്ച ആരും അവിടെയില്ല. താനും ഒരു കുട്ടിയുടെ അമ്മയുമാണ് പരിചരിച്ചിരുന്നത്.
സ്ഥാപനത്തിൽ വരും മുമ്പ് ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു. എന്നാൽ, സ്ഥാപനത്തിൽ വന്ന ശേഷം മുതുകാടിന്റെ ശ്രമങ്ങളുടെ ഫലമായുണ്ടായ മാറ്റമാണ് തന്റെതെന്ന് പ്രചരിപ്പിച്ചു. പ്ലാനറ്റിൽ ആദ്യ ഘട്ടം അഞ്ച് കുട്ടികളുണ്ടായിരുന്നപ്പോൾ അതിഥികളോട് 25 പേരുണ്ടെന്ന് പറയാനായിരുന്നു നിർദേശം. പിന്നീട് 150 കുട്ടികളായപ്പോൾ 300 എന്നാണ് പറഞ്ഞത്; –ശിഹാബ് ആരോപിച്ചു.
2018 ഏപ്രിലിലെ കുവൈത്ത് പര്യടനത്തിൽ തനിക്ക് സമ്മാനമായി ലഭിച്ച പണവും വാങ്ങിയെടുക്കാൻ ശ്രമിച്ചുവെന്നും, ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങൾ കൈക്കലാക്കലാണ് മുതുകാടിന്റെ ലക്ഷ്യമെന്നും ശിഹാബ് കുറ്റപ്പെടുത്തി. ഇതെല്ലം എതിർത്തോടെ മന്ത്രി ശൈലജ ടീച്ചറുടെ നിർദേശ പ്രകാരമെന്ന പേരിൽ തന്നെ പിരിച്ചു വിടാൻ തീരുമാനിച്ചതായി 2018 ഒക്ടോബർ 31ന് അറിയിച്ചു. ചോദ്യം ചെയ്തപ്പോൾ കാരണംകാണിക്കൽ നോട്ടീസ് നൽകി.
ജീവഭയംകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നത്. ഇപ്പോൾ അവിടത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത സ്ത്രീകളെ ഒരു വിഭാഗം ആക്രമിക്കുന്നത് കണ്ടപ്പോഴാണ് സത്യം പറയാൻ തീരുമാനിച്ചത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ മുതുകാടും കൂടെയുള്ളവരും മാത്രമാണ് ഉത്തരവാദികൾ. സർക്കാർ ഫണ്ട് അനധികൃതമായി സ്ഥാപനങ്ങളിൽ എത്തുന്നുണ്ട്. മുൻ സാമൂഹിക സുരക്ഷ മിഷൻ ഡയറക്ടർക്കും ഇതിൽ പങ്കുണ്ട്. ക്രമക്കേടുകൾ വിഡിയോ സഹിതം ഡയറക്ടർക്ക് അയച്ചെങ്കിലും തന്നെ ബ്ലോക്ക് ചെയ്യുകയായിരുന്നു. സാമൂഹിക പ്രവർത്തകരായ ഖാദർ കരിപ്പൊടി, സായ്കൃഷ്ണ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
എന്നാൽ, ആരോപണങ്ങൾക്ക് പിന്നിൽ സ്ഥാപനത്തെ തകർക്കാനുള്ള ഗൂഡാലോചനയാണെന്ന് മുതുകാട് പ്രതികരിച്ചു. ദിവസങ്ങളായി തനിക്കും സ്ഥാപനത്തിനുമെതിരെ ആസൂത്രിത വ്യാജ പ്രചാരണമാണ് നടക്കുന്നത്. എന്താണ് ലക്ഷ്യമെന്ന് അറിയില്ല. ശിഹാബും സഹോദരനും ഇവിടത്തെ ജീവനക്കാരായിരുന്നു. അന്നൊന്നും ഉന്നയിക്കാതിരുന്ന പരാതി വർഷങ്ങൾക്ക് ശേഷം ഉന്നയിക്കുന്നത് ദുരൂഹമാണ്. ആരോപണത്തിന് ശിഹാബിനെതിരെ യാതൊരു നടപടിക്കുമില്ലെന്നും ഗോപിനാഥ് മുതുകാട് മാധ്യമത്തോട് പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F