ഗസയിലെ യഥാർത്ഥ മരണ നിരക്ക് 1,86,000ന് മുകളിലെന്ന് റിപ്പോർട്ട്,ലാൻസെറ്റിന്റെ ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
July 09, 2024
July 09, 2024
ന്യൂസ്‌റൂം ഇന്റർനാഷണൽ ബ്യൂറോ
ന്യൂയോർക്ക്: ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ മൂലമുള്ള ഗാസയിലെ യഥാർഥ മരണസംഖ്യ 1,86,000 കടന്നേക്കുമെന്ന് പഠനം.
പ്രമുഖ ആരോഗ്യ ജേണലായ ലാൻസെറ്റാണ് പഠനം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ശേഷം ഇന്നുവരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 38,000 പലസ്തീനികള്‍ക്ക് ജീവൻ നഷ്ടമായെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും പുറത്തെടുക്കാത്ത മൃതദേഹങ്ങളുണ്ട്. ആക്രമണങ്ങളില്‍ ആരോഗ്യസംവിധാനങ്ങള്‍ തകർക്കപ്പെട്ടതുമൂലവും ഭക്ഷണമില്ലാതെയും മറ്റുമുണ്ടായ പരോക്ഷമായ മരണങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുന്നില്ലെന്ന് പഠനം പറയുന്നു. ആക്രമണങ്ങളില്‍നിന്ന് നേരിട്ടുണ്ടാകുന്ന പ്രശ്നങ്ങളേക്കാള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് പരോക്ഷമായി ജനങ്ങള്‍ക്കുണ്ടാകുന്നത്. അടുത്ത നിമിഷം ഗാസയ്ക്കുമേലുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍പോലും ഇതുകാരണമുള്ള മരണങ്ങള്‍ വരുംവർഷങ്ങളിലും തുടർക്കഥയാകുമെന്നും പഠനം പറയുന്നു.
'ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ 15 ഇരട്ടിയോളം പേർ ഇത്തരത്തില്‍ പരോക്ഷമായി കൊല്ലപ്പെട്ടിട്ടുണ്ട്', ലാൻസെറ്റ് പഠനറിപ്പോർട്ട് പറയുന്നു.
കണ്‍സർവേറ്റീവ് എസ്റ്റിമേറ്റ് (conservative estimate) എന്ന രീതിയിലൂടെയാണ് പഠനം യഥാർഥ മരണസംഖ്യ കണക്കാക്കിയത്. ഇതുപ്രകാരം ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുമ്ബോള്‍ പരോക്ഷമായി നാലുപേർ മരിക്കുന്നു എന്നാണ് കണക്ക്. അത്തരത്തില്‍ കണക്കാക്കുമ്ബോള്‍ 1,86,000-ല്‍ ഏലേറെ മരണങ്ങള്‍ ഗാസയില്‍ ഉണ്ടാകുക എന്നത് അസാധ്യമല്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിന്റെ ആക്രമണം ആരംഭിക്കുന്നതിന് മുമ്ബുള്ള ഗാസയിലെ ജനസംഖ്യയുടെ (23 ലക്ഷം) എട്ട് ശതമാനത്തോളമാണ് ഈ മരണസംഖ്യ.
ഗാസയിലെ അടിസ്ഥാനസൗകര്യങ്ങള്‍ തകർക്കപ്പെട്ടതാണ് മരണസംഖ്യ കൃത്യമായി രേഖപ്പെടുക്കാൻ പലസ്തീനിലെ അധികൃതർക്ക് സാധിക്കാത്തതിന് കാരണമെന്ന് പഠനം പറയുന്നു. അതേസമയം, പലസ്തീൻ അധികൃതർ ഗാസയിലെ മരണസംഖ്യ പെരുപ്പിച്ചുകാണിക്കുന്നുവെന്ന ഇസ്രായേലി ഇന്റലിജൻസ് സർവീസിന്റേയും യു.എന്നിന്റേയും ലോകാരോഗ്യ സംഘടനയുടേയും ആരോപണം ലാൻസെറ്റ് പഠനം തള്ളി.
ലാൻസെറ്റ് ജേണലിന്റെ പിയർ റിവ്യൂ ചെയ്യപ്പെടാത്ത പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കറസ്പോണ്ടൻസ് വിഭാഗത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. റഷ ഖതീബ്, മാർട്ടിൻ മക്കീ, സലിം യൂസഫ് എന്നിവരാണ് പഠനം നടത്തിയത്.