June 10, 2024
June 10, 2024
തെൽ അവീവ്: ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള യുദ്ധകാല മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാന്റ്സ് രാജിവെച്ചു. രാജിവെച്ച ഗാന്റ്സ് നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്.
യഥാർഥ വിജയത്തിലേക്ക് മുന്നേറുന്നതിൽ നിന്ന് നെതന്യാഹു ഇസ്രായേലിനെ തടയുകയാണെന്ന് ഗാന്റ്സ് ആരോപിച്ചു. അതിനാലാണ് യുദ്ധകാല സർക്കാരിൽ നിന്ന് രാജിവെക്കുന്നത്. വലിയ ഹൃദയഭാരത്തോടെയാണ് തീരുമാനമെടുത്തത്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും വെല്ലുവിളികളെ നേരിടാനും കഴിയുന്ന ഒരു സർക്കാർ സ്ഥാപിക്കാൻ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗാന്റ്സ് ആവശ്യപ്പെട്ടു.
പ്രതിഷേധം പ്രധാനമാണെന്നും എന്നാൽ അവ നിയമപരമായ രീതിയിൽ വേണമെന്നും ഗാന്റ്സ് പറഞ്ഞു. വിദ്വേഷം പ്രോത്സാഹിപ്പിക്കരുത്. ഇസ്രായേലികൾ പരസ്പരം ശത്രുക്കളല്ല, നമ്മുടെ ശത്രുക്കൾ അതിർത്തിക്ക് പുറത്താണ്. നമുക്ക് വേണ്ടത് സത്യവും യാഥാർഥ്യബോധത്തോടെയുമുള്ള ഐക്യമാണെന്നും അല്ലാതെ ഭാഗികമായ ഐക്യമല്ലെന്നും ഗാന്റ്സ് വ്യക്തമാക്കി.
മുൻ പ്രതിരോധ മന്ത്രിയും മുൻ ആർമി ജനറലുമായ ബെന്നി ഗാന്റ്സ് ഇസ്രായേൽ റെസിലിയൻസ് പാർട്ടിയുടെ നേതാവാണ്. 2019ലും 2020ലും നടന്ന തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ രാഷ്ട്രീയ എതിരാളിയായ ബെന്നി ഗാന്റ്സുമായി ചേർന്ന് നെതന്യാഹു സഖ്യസർക്കാറിന് രൂപം നൽകിയിരുന്നു.
തുടർന്ന് ബജറ്റ് പാസാക്കുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയിൽ സർക്കാർ നിലംപതിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് ഗാന്റസിന്‍റെ ആവശ്യം നെതന്യാഹു നിരസിക്കുകയായിരുന്നു.
ഹമാസുമായുള്ള തർക്കം നിലനിൽക്കുമ്പോൾ തന്നെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള തീയതി തീരുമാനിക്കാൻ ഗാന്റ്സ് നെതന്യാഹുവിനോട് ആവശ്യപ്പെടുന്നുണ്ട്. ഇപ്പോൾ നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ഈ സാഹചര്യത്തിൽ പിന്നോട്ട് പോകരുത് എന്നും ശക്തമായി കൂടെ സൈന്യത്തോടൊപ്പം നിൽക്കേണ്ട സമയമാണ് ഇത് എന്നുമായിരുന്നു ഗാന്റ്സിനുള്ള നെതന്യാഹുവിന്റെ മറുപടി ട്വീറ്റ്.
ഗാന്റ്സിന്റെ നിലപാട് പ്രധാനപ്പെട്ടതും ശരിയുമാണെന്നും പറഞ്ഞ് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് രംഗത്തെത്തിയിരുന്നു. ഗാന്റ്സിന്റെ രാജി പ്രഖ്യാപനം പുറത്ത് വന്നയുടൻ തന്നെ തനിക്ക് യുദ്ധ മന്ത്രിസഭയിൽ സ്ഥാനം നൽകണമെന്ന് ദേശീയ സുരക്ഷ വകുപ്പ്മന്ത്രി ഇത്തമാർ ബെൻ ഗ്വിറും ആവശ്യപ്പെട്ടു. അമേരിക്ക മുന്നോട്ടു വയ്ക്കുന്ന വെടിനിർത്തൽ ഇസ്രയേൽ അംഗീകരിക്കുകയാണെങ്കിൽ, തങ്ങൾ പിന്മാറി സർക്കാർ തകർത്തുകളയുമെന്നു പറഞ്ഞ വ്യക്തി കൂടിയാണ് ഇത്തമാർ ബെൻ ഗ്വിർ.
ഗാസയിലെ ഹമാസിന്റെ ഭരണം അവസാനിപ്പിക്കുന്നതുൾപ്പെടെ ഈ സർക്കാരിന്റെ ആറ് പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും വ്യത്യസ്ത രാജ്യങ്ങളായി ഭരണം മുന്നോട്ടുകൊണ്ടു പോകുന്നതിനും ഗാന്റ്സ് നെതന്യാഹുവിന് ജൂൺ 8 വരെ സമയം നൽകിയിരുന്നു. ഈ വാക്കുകൾ ചിലപ്പോൾ ഇസ്രയേലിനെ പാരാജയപ്പെടുത്തുമെന്നാണ് നെതന്യാഹു നൽകിയ മറുപടി.
പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രധാന വിമർശകൻ കൂടിയായ ഗാന്റ്സ് സേനയിൽ നിന്ന് വിരമിച്ച ജനറലുമാണ്. ഒക്ടോബർ 7ന് നടന്ന ആക്രമണത്തിന് ശേഷമാണ് ഗാന്റ്സ് കൂടി യുദ്ധമന്ത്രിസഭയുടെ ഭാഗമാവുനത്. നെതന്യാഹുവും പ്രതിരോധ മന്ത്രി യൊഹാവ് ഗാലന്റും ഗാന്റ്സും ചേരുന്നതാണ് യുദ്ധമന്ത്രിസഭ.
ഗാന്റ്സ് വ്യക്തിപരമായി സർക്കാരിൽ നിന്ന് പിൻവാങ്ങുക മാത്രമല്ല, അദ്ദേഹത്തിന്റെ പാർട്ടി കൂടി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയായിരുന്നു. എങ്കിലും 120 അംഗ സഭയിൽ 64 അംഗങ്ങളുടെ പിന്തുണ ഇപ്പോഴും നെതന്യാഹുവിനുണ്ട്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം ഇസ്രായേൽ ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളോട് വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയതിനു പിന്നാലെയാണ് ഗാന്റ്സിന്റെ രാജി. ഗാന്റ്സിന്റെ പാർട്ടി നാഷണൽ യൂണിറ്റി യുദ്ധമന്ത്രിസഭയിൽ പ്രധാനപ്പെട്ട അഞ്ചു സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. സർക്കാരിനെ തീവ്രവലത് നിലപാടുള്ളവരിൽ നിന്ന് സന്തുലിതമാക്കാൻ സഹായിച്ചിരുന്ന വ്യക്തിയായിരുന്നു ഗാന്റ്സ്.
ഇസ്രയേൽ പ്രതിരോധ സേനയുടെ ഗാസ ഡിവിഷന്റെ ചുമതലയുള്ള ബ്രിഗേഡിയർ ജനറൽ ആവി റോസെൻഫീൽഡിന്റെ രാജിയും ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. ഒക്ടോബർ 7 ന് നടന്ന ആക്രമണം തനിക്ക് തടയാൻ സാധിച്ചില്ല എന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും പറഞ്ഞാണ് അദ്ദേഹം രാജി വയ്ക്കുന്നത്.