May 25, 2024
May 25, 2024
ദോഹ :യാത്രക്കാരോടുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ക്രൂരതകൾ അവസാനിക്കുന്നില്ല.മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചു വിടേണ്ടി വന്ന വിമാനത്തിൽ യാത്രക്കാർക്ക് നേരിടേണ്ടിവന്നത് എണ്ണമറ്റ ദുരിതങ്ങൾ.ബുധനാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 3.30നു ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കയറിയ യാത്രക്കാർക്കാണ് ദുരനുഭവമുണ്ടായത്.. രാത്രി 7.25നു കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. കാലാവസ്ഥ മോശമായതോടെ കണ്ണൂരിലേക്കു തിരിച്ചുവിട്ടു. അവിടെയും ഇറക്കാനായില്ല. തുടർന്ന് മംഗളൂരുവിലേക്കു പറന്നു. രാത്രി ഒൻപതരയോടെ മംഗളൂരുവിൽ ഇറക്കിയെങ്കിലും വിമാനത്തിൽ കാത്തിരുന്നു. 11 മണിയോടെ വിമാനത്തിൽനിന്ന് ഇറങ്ങാൻ നിർദേശം ലഭിച്ചെങ്കിലും യാത്രക്കാർ വിമാനത്തിൽ തന്നെ താങ്ങുകയായിരുന്നു.
പുലർച്ചെ മൂന്നരയോടെയാണു ഭക്ഷണം ലഭിച്ചതെന്നും എസി ഓഫ് ചെയ്ത വിമാനത്തിലിരുന്നാണു നേരം വെളുപ്പിച്ചതെന്നും യാത്രക്കാർ പറഞ്ഞു. രാവിലെ 7നു പുറപ്പെടാമെന്നു നിർദേശം ലഭിച്ചെങ്കിലും 9 മണിയോടെയാണു പുറപ്പെട്ടത്. ഇന്നലെ രാവിലെ 9.58ന് കരിപ്പൂരിൽ ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കരിപ്പൂരിന്റെ ആകാശപരിധിയിലെത്തിയ വിമാനത്തിനു മോശം കാലാവസ്ഥയെത്തുടർന്ന് ഇറങ്ങാനായില്ല. തുടർന്നു കൊച്ചിയിലേക്കു തിരിച്ചുവിട്ടു. അവിടെനിന്നു റോഡ് മാർഗം നാട്ടിലേക്കു മടങ്ങാമെന്നു കരുതിയെങ്കിലും കൊച്ചിയിൽ ഇറങ്ങാൻ അനുമതി ലഭിച്ചില്ലെന്ന് യാത്രക്കാർ പറഞ്ഞു.
എമിഗ്രേഷൻ നടപടി സാധ്യമല്ലാത്തതാണു കാരണമായി പറഞ്ഞത്. വിമാനത്തിൽ തുടർന്ന 2 പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ ലഗേജ് എടുത്ത ശേഷമാണ് വീണ്ടും കരിപ്പൂരിലേക്കു പറക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണു വിമാനം കരിപ്പൂരിൽ എത്തിയത്. ഒരു ദിവസത്തോളം വിമാനത്തിൽ കഴിഞ്ഞതും യഥാസമയം ഭക്ഷണം ലഭിക്കാത്തതും കാരണം പലരും അവശരായെന്നു യാത്രക്കാർ പറഞ്ഞു. അതേസമയം, കാലാവസ്ഥ മോശമായതാണു പ്രശ്നമായതെന്നും യാത്രക്കാരെ നേരത്തെ എത്തിക്കാൻ എല്ലാ ശ്രമവും നടത്തിയെന്നും അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F