ദോഹയിൽ വെടിനിർത്തൽ ചർച്ചകൾ തുടരുന്നു,ഗസ പുനർനിർമാണ പദ്ധതി ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന് സമർപ്പിച്ചു
March 14, 2025
March 14, 2025
ന്യൂസ്‌റൂം ബ്യുറോ
ദോഹ:ഗസ്സയിൽ സമ്പൂർണ വെടിനിർത്തലിനും സ്വതന്ത്ര ഫലസ്തീൻ എന്ന പരിഹാരത്തിലൂടെ മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനും അറബ് രാഷ്ട്ര മേധാവികൾ ദോഹയിൽ ആവശ്യപ്പെട്ടു.ജനങ്ങളെ പൂർണമായും ഒഴിപ്പിച്ച് ഗസ്സ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് ബദലായി അറബ് രാജ്യങ്ങൾ തയാറാക്കിയ ഗസ പുനർനിർമാണ പദ്ധതി ദോഹയിൽ യോഗത്തിൽ ട്രംപിന്റെ പ്രതിനിധി പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന് മുമ്പാകെ അവതരിപ്പിച്ചു. ദോഹയിൽ ഖത്തർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ പ്രതിനിധികളാണ് ഗസ്സ പുനർനിർമാണ പദ്ധതി വിശദീകരിച്ചത്.പദ്ധതിയെ ഹമാസും സ്വാഗതം ചെയ്തിട്ടുണ്ട്.
ഈ മാസം നാലിന് ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നടന്ന ഉച്ചകോടിയിലാണ് ഫലസ്തീനികളെ സ്വന്തം മണ്ണിൽ തന്നെ നിലനിർത്തിക്കൊണ്ടുള്ള പുനർനിർമാണ പദ്ധതി അറബ് രാജ്യങ്ങൾ തയ്യാറാക്കിയത്. പദ്ധതി സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്താൻ യു.എസ് പ്രതിനിധിയും അറബ് രാഷ്ട്ര വിദേശകാര്യമന്ത്രിമാരുടെ സംഘവും ധാരണയിലെത്തി. ഖത്തർ പ്രധാനമന്ത്രിക്കു പുറമെ, ജോർദാൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ വിദേശകാര്യമന്ത്രിമാരും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ഹുസൈൻ അൽ ശൈഖും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അറബ് രാജ്യങ്ങളുടെ ഗസ്സ പുനർനിർമാണ പദ്ധതിക്ക് പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. 5300 കോടിയോളം ഡോളർ ചെലവുവരുന്ന പദ്ധതിയെ ഫ്രാൻസ്, ജർമനി, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളാണ് സ്വാഗതം ചെയ്തത്.
അതേസമയം അമേരിക്കൻ സാന്നിധ്യത്തിൽ ഹമാസ്-ഇസ്രായേൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ പുരോഗമിക്കുകയാണ്. ഒന്നാംഘട്ട വെടിനിർത്തൽ 60 ദിവസത്തേക്ക് നീട്ടണമെന്ന ആവശ്യം അമേരിക്ക മുന്നോട്ടുവെച്ചതായാണ് വിവരം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/B5cRGSkveuO5fUeQTErqlq ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F