ആലുവ : മൂന്ന് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. BNS 103 ( 1 ) വകുപ്പു പ്രകാരമാണ് കേസ്. ചെങ്ങമനാട് പോലീസാണ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കല്യാണിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഉടന്‍ നടക്കും. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തി.
ബസ് യാത്രക്കിടെ അമ്മയുടെ കൂടെയുണ്ടായിരുന്ന മൂന്നുവയസുകാരിയെ കാണാനില്ലെന്നായിരുന്നു തിങ്കളാഴ്ച വൈകിട്ടോടെയാണ് വാര്‍ത്ത പരന്നത്. തിരുവാങ്കുളത്ത് നിന്ന് ആലുവയിലേക്ക് അമ്മക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് മറ്റകുഴി സ്വദേശിയായ കല്യാണിയെന്ന കുട്ടിയെ കാണാതായതെന്നാണ് അമ്മ സന്ധ്യ പറഞ്ഞത്. വൈകിട്ട് മൂന്നരയോടെയാണ് സന്ധ്യ കുട്ടിയെ അംഗനവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയ സന്ധ്യ തനിയേയാണ് വീട്ടിലെത്തിയത്.
കുട്ടിയെ കാണാതായെന്ന് പരാതി ലഭിച്ചതോടെ സംഭവത്തില്‍ പൊലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ഇതില്‍ നിന്നാണ് മറ്റക്കുഴിയിൽ നിന്നും ഓട്ടോറിക്ഷയിൽ എത്തിയ ശേഷം തിരുവാങ്കുളം ഭാഗത്തേക്ക് മകളുമായി അമ്മ നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്.കുഞ്ഞിനെ എവിടെങ്കിലും ഉപേക്ഷിച്ചോ എന്ന സംശയമായിരുന്നു ആദ്യ ഘട്ടത്തില്‍ പൊലീസിനുണ്ടായിരുന്നു. അമ്മയുടെ മൊഴിയിലുള്ള വൈരുദ്ധ്യങ്ങള്‍ പൊലീസിന് സംശയം വര്‍ധിപ്പിച്ചു.
തുടര്‍ന്ന് അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആലുവയിൽവെച്ച് കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യ മൊഴി. മൂഴിക്കുളം ഭാഗത്ത് കുട്ടിയെ ഉപേക്ഷിച്ചെന്നാണ് പിന്നീട് പറഞ്ഞത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞെന്ന് സന്ധ്യ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ചാലക്കുടി പുഴയില്‍ തിരച്ചില്‍ നടത്തി.നാലര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്.
സന്ധ്യയുടെ പെരുമാറ്റത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഭര്‍തൃമാതാവ് രാജമ്മ പറഞ്ഞു. മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്നും കല്യാണിയുടെ മുത്തശി പറഞ്ഞു.
വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കൊല്ലപ്പെട്ട നാല് വയസുകാരിയുടെ അച്ഛനും സഹോദരനും. മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന ആരോപണം തെറ്റാണെന്നും അമ്മ കുട്ടികളെ മുന്‍പും ഉപദ്രവിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
ഒരുമാസമായി താന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പിതാവ് ആശുപത്രിയില്‍ ആയതുകൊണ്ടാണ് ഇപ്പോള്‍ വന്നതെന്നും കല്യാണിയുടെ അച്ഛന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ കൂടി എനിക്ക് ചായയും മറ്റും എടുത്തു തന്നതാണ്. കൊച്ചിനെ അങ്കണവാടിയില്‍ കൊണ്ടുപോകാന്‍ ഞാനാണ് റെഡിയാക്കിയത്. കുട്ടി പോകുന്നില്ലെന്ന് പറഞ്ഞതാണ്. ഉച്ചയ്ക്ക് 11 മണിയാകുമ്പോള്‍ സന്ധ്യ വിളിച്ചു. കുക്കറിന്റെ വാഷര്‍ പൊട്ടിപ്പോയെന്ന് പറഞ്ഞു. ഞാന്‍ വന്നിട്ട് ശരിയാക്കാമെന്ന് പറഞ്ഞു – കല്യാണിയുടെ അച്ഛന്‍ പറയുന്നു.
അതേസമയം,തങ്ങളെ അമ്മ വിഷം തന്ന് കൊല്ലാൻ ശ്രമിച്ചതായി കല്യാണിയുടെ സഹോദരൻ പറഞ്ഞു.അമ്മ വീട്ടില്‍ നിന്ന് പോയത് അറിഞ്ഞിരുന്നില്ലെന്ന് സഹോദരന്‍ പറഞ്ഞു.. പോകുന്നത് കണ്ടിരുന്നില്ല. കടയില്‍ പോകണമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയി. അച്ഛന്റെ വീട്ടില്‍ നിന്ന് അമ്മയുടെ വീട്ടില്‍ എത്തിച്ച ശേഷമാണ് കൊല്ലാന്‍ ശ്രമിച്ചത്. ഐസ്‌ക്രീം വാങ്ങി, ബാത്ത്റൂമില്‍ കയറി അതില്‍ വിഷം കലര്‍ത്തി ഞങ്ങള്‍ക്ക് തരാന്‍ നോക്കി. ഇതുകണ്ട് കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ടോര്‍ച് ഉപയോഗിച്ച് അടിച്ചു. ഞങ്ങള്‍ വീടിന്റെ പിറക് വശത്തുകൂടി ഇറങ്ങി ഓടി – സഹോദരന്‍ പറയുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F